Sunday, October 13, 2013

കിളി മകളേ വാ ശാരികേ ...

1984 ൽ  പുറത്തിറങ്ങിയ വസന്തഗീതങ്ങൾ എന്ന തരംഗണിയുടെ ഗാനോപഹാരം  മലയാളികൾക്ക്  മറക്കാനാവാത്ത സംഗീതാനുഭവമായിരുന്നു . ഒരു കാലത്ത് സിനിമാ ഗാനങ്ങളോളം , അല്ലെങ്കിൽ അതിൽ കൂടുതൽ ഇതിലെ ഗാനങ്ങൾ ജനങ്ങൾ നെഞ്ചിലേറ്റിയിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് . ഇന്ന് മൊബൈലിൽ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ, പഴയ പാനസോണിക്  ടേപ്പ് റെകോർഡും അതിൽ കറങ്ങുന്ന ഒരു പച്ച കാസറ്റുമാണ്  എന്റെ ഓർമകളിൽ എത്തുന്നത് .

   ബിച്ചു തിരുമലയുടെ വരികൾക്ക് , രവീന്ദ്രസംഗീതത്തിന്റെ മാന്ത്രിക സ്പർശം, ഗന്ധർവ നാദത്തിലൂടെ , ഹൃദയത്തിലേക്ക്   പകർന്ന അതിലെ ഒരു ഗാനമാണ്  "കിളി മകളേ വാ ശാരികേ ... " .  ഭാഷയേയും സംസ്കാരത്തേയും, അതിലൂന്നിയ വിശ്വാസത്തേയും വളരെ ലളിതമായി പറയുന്ന ഗാനം , ഈണം കൊണ്ടും ഭാവം കൊണ്ടും ഒരു കൗതുകമാണ്  !!  വരികളിലും സംഗീതത്തിലും എല്ലാം ഒരു കുട്ടിത്തം നിറഞ്ഞ ഗാനമായിട്ടാണ് പലപ്പോഴും ഇത് അനുഭവപ്പെടാറുള്ളത് .   ഒരു കുതിരപ്പുറത്ത് പോകുന്ന പോലെ , അറിയാതെ താളത്തിൽ  തലയാട്ടി , പശ്ചാതലത്തിനൊപ്പം  ചൂളമടിച്ചു , ഒരു കുസൃതി ചിരിയോടെ അല്ലാതെ ഈ ഗാനം കേൾക്കാനാവില്ല ...


             അക്ഷരങ്ങൾ പൂക്കും ഒരു പുസ്തകം പോലുള്ളം
             ആയുധങ്ങൾക്കൊപ്പം തിരു പൂജ വക്കും നേരം
             പാടു നീ ഓങ്കാരം വേദാന്തം കിളി മകളേ

 ഈ ഗാനം ഒരിക്കൽ കൂടി കേൾക്കാം...  അക്ഷരങ്ങളേയും ആയുധങ്ങളെയും പൂജിക്കുന്ന ഈ നവരാത്രി കാലത്ത് , ഇത് ഒരു നവ്യാനുഭവമാകുന്നു ....ഒരു പാട് ഒരു പാട് കേട്ട് കഴിഞ്ഞിട്ടും !!!


" എൻ മനസ്സും കാതും ഏകാഗ്രമാകും നേരം
ഏറ്റു  ചൊല്ലും നാവാൽ ജപമാലയെണ്ണൂം നേരം
നേടും ഞാൻ സായൂജ്യം നിർവാണം കിളികളെ "


Thursday, September 5, 2013

എന്റെ ഗുരുനാഥൻ

"എന്നെ ഞാനാക്കിയ എന്റെ എല്ലാ ഗുരുനാഥന്മാർക്കും  "

എന്റെ കൈ പിടിച്ചെന്നെ നേർവഴി
ക്കാക്കുമെൻ ഗുരു നാഥന്റെ
നിത്യ നിർമല ചിന്തയാൽ മനം
കുമ്പിടുന്നാ  പദങ്ങളിൽ

ക്രുദ്ധനാകും നാം കെട്ടറ്റു  പോയ
പട്ടം പോലെ പറക്കുകിൽ
വൃദ്ധിയുണ്ടായിടുമ്പോൾ നേരുന്നു
ഹർഷ വാത്സല്യാശംസകൾ

വാദങ്ങൾ കൊണ്ട്  വേദി നേടുന്നു
വേദ സാഗരം നീന്തുന്നു
വേദസ്സു  പോലൊരു നവ
ചിന്താ ലോകത്തെ വാർക്കുന്നു

ഞങ്ങളാം പുതു മൊട്ടുകൾ തവ
പൂവനത്തിൽ തളിർക്കുമ്പോൾ
സ്നേഹത്തിൻ നറു തേൻ കണം കൊണ്ട്
വാസന്തം തീർക്കു മാമലർ

ഞങ്ങളിൽ നന്മ സാഹോദര്യത്തിൻ
ഞാറുകൾ നാട്ടു പാലിക്കും
എന്റെ ഇല്ലത്തെ ശ്രീലകത്തെ
കെടാ വിളക്കാണാ ഗുരു നാഥൻ

ഞങ്ങൾ തൻ നന്മ മാത്ര മാശിച്ചു നീ
ഗുരുത്വ ദീപം തെളിക്കുമ്പോൾ
ഇല്ല മറ്റൊന്നുമില്ലെന്റെ ജന്മ മല്ലാതെ
കാൽക്കൽ വക്കുവാൻ

Thursday, August 1, 2013

സൌഹൃദം




കലണ്ടരെത്രയൊ മറഞ്ഞു  പോകുമെങ്കിലും ചിരം
മറഞ്ഞു പോയിടാത്തതൊന്നു ഈ മുഹൂർത്ത മല്ലയോ
നമുക്കു  നമ്മളെ തിരിച്ചറിഞ്ഞു നാം നടത്തിയ
മനോഭിരാമ സർഗ സഞ്ചയം
തുടർ കിനാവിലെന്ന പോലെ നമ്മിൽ എന്നു മെത്തിടും
മറക്കുവാനവതില്ല നമ്മൾ  അത്ര ചേർന്നു പോയ് !

ഈ കലാലയം നമുക്ക് ജീവനായി തീർന്നതും
നാം അതിന്റെ ജീവനായി തീർന്ന  നല്ല നാളുകൾ
ഓർമയിലൊരു കണിക ബാക്കി നില്ക്കും നാൾ വരെ
മറക്കുകില്ല മായുകില്ല മണ്ണിൽ  ഞാൻ ചേരും വരെ !

എന്റെ സ്വപ്നവും കവിത വിത്തെറിഞ്ഞ പാടവും
എന്നിൽ നിന്നകറ്റി കൊണ്ട് പോയിടുന്ന കാലമേ
ഓർമയായ് മനസ്സിലിന്നു കൊണ്ട് പോയിടട്ടെ ഞാൻ
ഒന്ന് മാത്രം ഒന്ന് മാത്രം ഞങ്ങൾ തീർത്ത സൌഹൃദം !

- മനോഹരമായ ഈ കാലഘട്ടം സമ്മാനിച്ച പ്രിയപെട്ടവർക്കു  സസ്നേഹം മനു

Friday, July 19, 2013

ലാബ്‌ കോട്ട്


(എഞ്ചിനീയരിങ്ങ്  കോളേജ് ജീവിതത്തിലെ പ്രധാന ഘടക മായിരുന്ന ലാബ്‌ കോട്ടിനെ കുറിച്ച് ഒന്ന് ഓർക്കുന്നു )



ഇവിടെ പ്രപഞ്ച പരീക്ഷണ ശാലയിൽ
ഞങ്ങളണിഞ്ഞു ലാബ്‌ കോട്ട്
പുതിയൊരു ജീവിത വഴിയിലണഞ്ഞു
ഇണ പിരിയാതീ ലാബ്‌ കോട്ട്

പുത്തനുടുപ്പുകൾ പലതുണ്ടെങ്കിലും
ചെത്തി  നടക്കാമേന്നാലും
ലാബുകൾ ചെയ്യാൻ വേണം മുകളിലായ്
ഒത്തു കിടക്കും ലാബ്‌ കോട്ട്

വര കുറി മാറി യുണിഫോമുകൾ
വര വരിവറിയാതെ പോകുബോൾ
നില്ക്കുന്നു ഈ ലാബ്‌ കോട്ട്  എന്നും
നീലിമ തെല്ലും ചോരാതെ

കരിപുക നിറയും ലാബിലണിഞ്ഞു
കവചമായ്‌  ഞങ്ങൾ ലാബ്‌ കോട്ട്
എരി  പൊരി വെയിലിൽ ഭൂമിയളക്കാൻ
പരിചിതമായി ലാബ്‌ കോട്ട്

നിന്നെ മറന്നാൽ ഞങ്ങൾ ക്കെന്നും
മേളം ചെന്പട പഞ്ചാരി
നിന്നെ തേടി ത്തേടി   നടക്കും
ബ്രാഞ്ചുകൾ തോറും സഞ്ചാരി

നിന്നെ തേടി കലാലയ വീഥിയി -
ലലയവെ നെഞ്ചിൽ  കവിയില്ല
കണ്ണിൽ  സുന്ദരി മാരില്ല
കനിവേറും സഹകരണം മാത്രം

ഒടുവിൽ  തളർന്നാ നെല്ലി മരതണ
ലേറ്റ് കിതച്ചു കിടക്കുന്പോൾ
ഒരു തണലായി വരുന്നു പരിചിത
മല്ലാത്താളും ലാബ്‌ കൊട്ടും

പേരറിയില്ല ബ്രാഞ്ച്   അറിയില്ല
ആണോ പെണ്ണെന്നറിയില്ല
പുതിയൊരു സൌഹൃദ പുളകം വിരിവൂ
പുഞ്ചിരി അതിനൊരു സമ്മാനം

നാന  ലാബുകൾ കേറി ഇറങ്ങി
വിയർപ്പതിലേറ്റു കുതിർന്നാലും
നാറുന്നില്ലവ ഞങ്ങളിലായിരം
ഓർമകൾ പെയ്യും ലാബ്‌ കോട്ട്

മാറ്റമതേറ്റു പിടിച്ചീ തലമുറ
തലമുറ മാറുന്നെന്നാലും
ഇവിടെ സമത്വ കാഹള മായി
മാറാതെന്നും ലാബ്‌ കോട്ട്

കാലമതേറെ പോയാലും പല -
ചോലകൾ വഴികൾ  മറന്നാലും
കീറുന്നില്ലവ കറ പുരളാത്തോരു
സൌഹൃദ വർണ്ണ  പതാകകളായ്

ഞങ്ങടെ വീര കലാലയ ജീവിത
സ്മൃതി പടലങ്ങൾ തിരയുന്പോൾ
പോരുക പോരുക ഞങ്ങളിലോർമ്മതൻ
തേര് തെളിക്കാൻ ലാബ്‌ കോട്ടെ !!!

Sunday, July 7, 2013

നിള



             അന്ന്  ആ വേനലിൽ....
നഷ്ട സ്വപ്നങ്ങളും നെടു വീർപ്പുകളുമായി,
കരഞ്ഞു വറ്റാറായ നീർ ചാലിലൂടെ
ശാന്തി തീരത്തെത്തിയ ആത്മാക്കളൊടൊപ്പം
            ദേഹി വിട്ടു ഒരു യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു
                                                  
         ഇന്ന്  തിരിച്ചു വരവിൽ ,
 ചിരിച്ചു കളിച്ചും,  കുളിർത്തും കുളിർപ്പിച്ചും
         നിറഞ്ഞു കവിഞ്ഞ് , ഹുങ്കാരത്തോടെ
         നീട്ടികിട്ടിയ ജീവിതം ആഘോഷിക്കുന്നു 

      പുഴ ഒഴുകട്ടെ ആ കറുത്ത ദിനങ്ങളെ മറന്നു കൊണ്ട് !!









 ചിത്രങ്ങൾക്ക്  കടപ്പാട് :
1.  thehindu.com
2.  thoughtsofmooze.wordpress.com

Thursday, January 17, 2013

ഉറക്കം

ഉറക്കം 

" ഇവന്റെ ഒറക്കം ഞാന്‍ സമ്മതിച്ചിട്ടുണ്ട്  "
ഒഴിവു സമയത്ത് കൂടിയ സൊറ പറച്ചില്‍ എങ്ങനെയോ 'ഉറക്ക'ത്തിലേക്ക്  ചെന്നെത്തിയപ്പോള്‍ കുറച്ചുറക്കെ കേട്ടൊരു കമന്റ്‌ !


"മ്മ് ടെ  കോളേജ് ബസ്സില്‍ കെടന്നു ഇങ്ങനെ തലേം കുത്തി ഉറങ്ങണച്ചാലോ ! ബാക്കീള്ളൊരു നിക്കാന്‍ തന്നെ ബുന്ധിമുട്ടാ..."
ബസ്സിലും പുറത്തു മായുള്ള വര്‍ണ്ണ ശബള മായ കാഴ്ച കളിലേക്ക്  വഴുതി വീഴാതെ 'ബസ്സുറക്കം'  ഒരു വൃത മാക്കി മാറ്റിയ അവനെതിരെയുള്ള പൊതുവിചരണക്കുള്ള
കോപ്പുകൂട്ടലായിരുന്നു അത്. 

"അല്ലതിപ്പോ എന്താ ചെയ്യാ? വായിക്കാച്ചാ
കണ്ണ്  കേടുവരും , തലവേദന വേറേം . വര്‍ത്താനം പറയാച്ച  എന്താ പറയാ ? ആരോടാ പറയാ? എല്ലാരും ഇതൊക്കന്യ  സ്ഥിതി . " താത്കാല രക്ഷക്കായെങ്കിലും അവന്‍ പ്രതിവാദം നിരത്തി . 

"അത് ന്ന ഡാ നല്ലത് . നീ ഒറങ്ങിക്കോ... പക്ഷേങ്കില് ഇങ്ങനെ അന്തം വിട്ടു ഒരങ്ങര് ത്  ട്ടോ !! "  


അതിലവന്‍ നന്നായൊന്നു ചൂളി.
അവനും തോന്നീട്ടുണ്ട് ... പലപ്പോഴും സീറ്റ്‌ കിട്ടാതെ കബിയില്‍
എത്തിപിടിച്ച കയ്യിന്റെ കോണളവും നോക്കി, ഓരോ ഗട്ടരുകളും ബ്രീക്കിങ്ങും അറിഞ്ഞ്  യാത്ര ചെയ്യേണ്ടി വരുന്ന 'അസുലഭ' നിമിഷങ്ങളില്‍... സീറ്റ്‌ കിട്ടയ 'അഹങ്കാരികള്‍' പാടും കേട്ട് സുഗര നിദ്രയെ ആസ്വദിക്കുബോള്‍ ഈ തലകുത്തി ഉറക്കം ബോറാണെന്ന്  അവനും തോന്നാറുണ്ട് . പക്ഷെ സീറ്റ്‌ കിട്ട്യാല്‍ , നില്‍ക്കുന്നവനോട് ഒരു പുച്ഛമാണ്‌ .  എങ്കിലും ബസ്സിലെ കാറ്റു തട്ടിയാല്‍ ഉറങ്ങി പോകും .

"അതൊന്നും സാരല്ല്യടാ ... ഇന്നാള്  ഒരീസം ഞാനൊറങീട്ടു അറിഞ്ഞത് രണ്ടു സ്റ്റോപ്പ് കഴിഞ്ഞിട്ടാ... പിന്നെ ഒന്ന് സംഭവിക്കാത്ത മട്ടില്‍ ഇറങ്ങി അടുത്ത ബസ്സില്‍ തിരിച്ചു കേറി ". 
ക്രൂശിതന്  എവിടെ നിന്നോ കിട്ടി ഒരു ധാര്‍മിക പിന്തുണ .

"അല്ലെങ്കിലും ബുസ്സിലുരങ്ങിയാല്‍ എന്താ കുഴപ്പം ? അതൊരു സുഖാണ്. അനുഭവിച്ചറിയേണ്ട ആത്മ സുഖം . എല്ലാം വിട്ട് മനസ്സ് കുറച്ചു നേരമെങ്കിലും ഇരിക്കുന്നെങ്കില്‍ അതൊരു ഭാഗ്യമല്ലേ ? ആ ഒരു സമാധനമല്ലേ ഇന്ന് ഇല്ലാതെ പോയിരിക്കുന്നത്? അതിനു വേണ്ടി ചിലര്‍ തപസ്സു ചെയ്യുന്നു... മറ്റു ചിലര്‍ ലഹരികളിലൂടെ അതെന്വേഷിക്കുന്നു ... പണിയെടുക്കുന്നു ... കടലിലും കായലിലും അതെന്വേഷിച്ചു നടക്കുന്നു ... ശങ്കരനും ബുദ്ധനും  അത് തന്നെ അല്ലെ അന്വേഷിച്ചത് ? ഇത് അതൊന്നുമില്ലാതെ  കുറച്ചു നേരം ഇരിക്കനാകുന്നുവെങ്കില്‍ അതൊരു പരമ ഭാഗ്യമല്ലേ? മിഥ്യയായ ലോകത്തില്‍ നിന്ന്മുള്ള  വിടുതലാണത്രേ 
യഥാര്‍ഥ  ധ്യാനം . അങ്ങനെ നോക്കുബോള്‍ ഇതൊരു ധ്യാനം തന്നെ അല്ലെ ?"

താത്വികമായ അവന്റെ വാദങ്ങള്‍ കേട്ട് 
മറ്റുള്ളവര്‍ സ്തംബ്ധമായി നില്‍ക്കുബോള്‍  തന്നെ ക്ലാസ്സ്‌ തുടങ്ങി. ഒരിടവേളയില്‍ തിരിഞ്ഞു നോക്കുബോള്‍ , പണ്ട് മാഷ്‌ ക്ലാസ്സില്‍ പറഞ്ഞിട്ടുള്ള , അദ്ധ്യാപകനായുള്ള അവന്റെ ഇടക്കാലവാസത്തില്‍ ഓര്‍ത്തിട്ടുള്ള ആ ആപ്തവാക്യം അവന്‍ മനസ്സില്‍ ഉരുവിട്ടു:         

            " ക്ലാസ്സില്‍ ഉറങ്ങുന്നവര്‍ ഭാഗ്യവാന്‍ മാര്‍

            അവര്‍ക്ക് സ്വപ്നമെങ്കിലും നഷ്ടപ്പെടുന്നില്ലല്ലോ "

Friday, January 11, 2013

നന്മയുടെ അവകാശികള്‍

ഉയര്‍ന്നോരുത്സാഹത്താല്‍ ഞങ്ങളുത്സവം തീര്‍ക്കും
ക്ലാസ്സിലെക്കയന്നൊരു തിങ്കളാഴ്ചയോ മറ്റോ
പ്രാകൃതമല്ലെന്നാലും ദുഖ ഭാരത്താലാവാം
വാടിയ മുഖവുമായ്  നില്‍ക്കുന്നമ്മയും കുഞ്ഞും
നര്‍മദയെന്നോ ബംഗ്ലൂരെന്നോ മറ്റെന്തോ ചൊല്ലി
നന്മതന്‍ കവാടങ്ങള്‍ തുറക്കാന്‍ നിന്ന് കെഞ്ചി
ഭാഷകള്‍ നോക്കുകുത്തികളായീടുന്നു 
നന്മയും ഹൃദയവും ആശയം കൈമാറബോള്‍

താലിമേല്‍ പിടിച്ചവള്‍ കേഴുന്നു പതിയുടെ
രോഗ മോചനത്തിനായ്‌  ഒരു കൈനീട്ടം മാത്രം
ഓമനയായ തന്റെ പിഞ്ചു പൈതലേ കൊണ്ടും
ഔദാര്യം ചോദിക്കുന്ന നിസ്സഹായത കണ്ടു
അന്ന് ഞാന്‍ നാടകം പോല്‍ അമ്മ തന്‍ മുന്നില്‍
ഭിക്ഷാംദേഹിയായ്  നിന്നോരുപനയന കര്‍മ്മമോര്‍ത്തു
അന്നതു കര്‍മ്മമായി ; ഇന്നേതു  കര്‍മഫലം
ശപിക്കുമാവള്‍  തന്നെ തന്നെയും വിധിയേയും
നെഞ്ചകം കലങ്ങുമാ  കണ്ണീരിന്‍ വൃത്താന്തത്തില്‍
ഞാനൊന്നും ഓര്‍ത്തതില്ല  നീതിയും നിയമവും
ചതികള്‍ കണ്ടതില്ല നിസ്സഹായതയുടെ
അപല ജന്മത്തിന്റെ വ്യഥകള്‍ മാത്രമോര്‍ത്തു
ധര്‍മത്തിനായി  നീട്ടും കൈകളില്‍ കണ്ടതില്ല-
ധര്‍മതുരുബിന്റെ മാരകായുധങ്ങളും
ധര്‍മം നല്‍കുക നിങ്ങളധര്‍മ്മിയായിട്ടെന്നെ
പ്പോലെയാവരുതെന്ന സന്മാര്‍ഗ പാഠമോര്‍ത്തു
ഹൃദയം കൊണ്ടവള്‍ക്കായി പ്രാര്‍ഥിച്ചു സുഹൃത്തിനോ-
ടോപ്പമെന്‍ ചെറുതുക ധര്‍മമായ്  നല്‍കി ഞാനും

ഏറേ നേര മായില്ലതിന്നു ശേഷം കണ്ടു
കുറ്റവിസ്താരത്തിന്‍ കൂട്ടിലാ ചെറു കിളി
ചെയ്തതു തെറ്റെ ന്നാര്‍ത്തു കരയുന്നവള്‍
മുന്നില്‍ പേടിച്ചു വിറക്കുന്നു കൂടെയുള്ളാ  പൈതലും
കദനം നിറയുമാ കഥകള്‍ മാറി മാറി
പറഞ്ഞു കരയുന്നു കണ്ണീരും കാശാക്കുന്നു 


" ഇന്നലെ ഇവളെ ഞാന്‍ കണ്ടതു ബസ്‌ സ്റ്റാന്‍ഡിലെ
തിരക്കില്‍ മറ്റേതോ കഥയും കിനാവുമായ്  "
ചുറ്റുമുള്ളാള്‍ കൂട്ടങ്ങള്‍ കയര്‍ത്തു പറയുന്നു
"കാപട്യം ഇവളുടെ കണ്ണീരും കഥകളും "


തരിച്ചു നിന്നോരെന്നില്‍ തിളച്ച വേനലിലെ
പുഴപോല്‍ അനുകബ വറ്റി എങ്ങോട്ടോ പോയീ
ധര്‍മസങ്കടമെന്നില്‍ വരുത്തിയവളുടെ
കണ്ണുനീര്‍ സത്യമെന്നോ കള്ളമെന്നറിയാതെ
ഉദ്വേഗജനകമാം സ്വല്പനേരത്തിന്‍ ശേഷം
കണ്ണുനീര്‍ വിജയിച്ചു സത്യമല്ലെങ്കില്‍ കൂടി
മോഹങ്ങള്‍ പേറി കിളി മറഞ്ഞു പോയി എന്നില്‍
ബാക്കി നില്‍ക്കുന്നതിപ്പോള്‍ ഒരു സംശയം മാത്രം 


നാളെയെന്‍ മുന്നില്‍ വിധി വാചകം ചൊല്ലി നന്മ-
തിന്മകള്‍ മുഖംമൂടിയണിഞ്ഞു  വന്നു നില്‍ക്കേ
എങ്ങനെ തിരിച്ചറിടും  ചെകുത്താനോ
ആശതന്‍ ചിറകറ്റ വെള്ളരി പിറാക്കളൊ
ഉത്തരം പറയ്ക നീ സത്യമേ കാലത്തിന്റെ
സ്നിഗ്ദ്ധമാം മൂകതയില്‍ ഓടിപോയ്‌ ഒളിക്കാതെ